ട്രെയിനിന് മുന്നില്‍ ചാടുമെന്ന് ആത്മഹത്യഭീക്ഷണി നടത്തിയ സ്ത്രീയെ സിനിമ സ്റ്റൈലില്‍ രക്ഷിച്ച്‌ പോലീസ്

ഹരിപ്പാട്: പൊലീസിന് ഫോണ്‍ വിളിച്ച്‌ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് അറിയിച്ച ശേഷം ട്രെയിന് മുന്നില്‍ ചാടാൻ ഒരുങ്ങി നിന്ന സ്ത്രീയെ ജീവൻ പണയപ്പെടുത്തി രക്ഷപെടുത്തി പോലീസ്.
ഹരിപ്പാട് പൊലീസിനെ ഫോണില്‍ വിളിച്ചാണ് യുവതി ട്രെയിന് മുന്നില്‍ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം അറിയിച്ചത്. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ നമ്ബരെടുത്ത് സാറ്റലൈറ്റ് ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ റെയില്‍വേ ട്രാക്കിനടുത്തു നിന്നാണ് ഫോണ്‍ വന്നതെന്ന് മനസിലായതോടെ പോലീസും ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ഇതോടെ രക്ഷിക്കാനായത് യുവതിയുടെ ജീവനാണ്.

ഫോണ്‍ ലൊക്കേഷൻ ലഭിച്ച ചെറുതന ആയാപറമ്ബ് ഭാഗത്തേക്ക് പുറപ്പെട്ട പൊലീസ് വന്ന വഴിയുള്ള ട്രാക്കുകളിലൊക്കെ പരിശോധിച്ചെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് പല തവണ ഫോണ്‍ വിളി വന്ന നമ്ബരിലേക്ക് പൊലീസ് തിരികെ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ ഒരു ട്രെയിൻ കടന്നു പോകുന്ന ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ യുവതി ആത്മഹത്യ ചെയ്തിരിക്കാം എന്ന ആശങ്കയും പൊലീസിനുണ്ടായി. കരുവാറ്റ മങ്കുഴി പാലത്തിന് സമീപം ജീപ്പ് നിർത്തിയിട്ട സമയത്ത് സിവില്‍ പോലിസ് ഓഫിസർ നിഷാദ് മങ്കുഴി പാലത്തിന് മുകളില്‍ കയറി നോക്കിയത്. അപ്പോഴാണ് മറുവശത്ത് ഒരു സ്ത്രീ ട്രാക്കിനരികില്‍ ആത്മഹത്യക്ക് ഒരുങ്ങി നില്‍ക്കുന്നതായി കണ്ടത്. ഈ സമയം ദൂരെ നിന്നും ട്രെയിൻ വരുന്നതും കാണാമായിരുന്നു. ചാടരുത് എന്ന് നിഷാദ് വിളിച്ചു പറഞ്ഞപ്പോള്‍ ചാടും എന്ന മറുപടിയാണ് ലഭിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല മിന്നല്‍ വേഗതയില്‍ ട്രാക്ക് മറികടന്ന നിഷാദ് യുവതിയെ പിടിച്ച്‌ ട്രാക്കിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ട്രെയിനും കടന്നു പോയി. 

ഈ സംഭവങ്ങളൊന്നും താഴെ കാത്തു നിന്ന പൊലീസ് സംഘം അറിഞ്ഞിരുന്നില്ല. ട്രെയിൻ കടന്നു പോയതിന് ശേഷം ഇവർ പാലത്തിന് മുകളില്‍ കയറിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. സാമ്ബത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് ഒരുങ്ങാൻ കാരണമായതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.

Post a Comment

Previous Post Next Post