എട്ടാം ദിനവും നിരാശ, ഗംഗാവാലി പുഴയിലെ തിരച്ചിലിന് അടിയൊഴുക്ക് വെല്ലുവിളി

ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ എട്ടാം ദിനവും വിഫലം.
അപകടത്തില്‍പ്പെട്ട ലോറി ഇതുവരെ കണ്ടെത്താനായില്ല. ഗംഗാവാലി പുഴയില്‍ ഉള്‍പ്പെടെ നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് പ്രതികൂലമായ സാഹചര്യത്തിലാണ് നടപടി. നാവിക സേനയായിരുന്നു പുഴയിലെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ അടിയൊഴുക്ക് തിരിച്ചടിയാവുകയായിരുന്നു. കരസേനയും ഇന്ന് തിരച്ചില്‍ നടത്തിയിരുന്നു എങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
മണ്ണിനടിയില്‍പ്പെട്ടെന്ന് കരുതുന്ന ലോറി കണ്ടെത്താന്‍ കൂടുതല്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും സാങ്കേതിക വിദ്യകളും നാളത്തെ തിരിച്ചലിന്റെ ഭാഗമാകും. ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പുഴയ്ക്ക് മറുവശത്ത് താമസിച്ചുവന്നിരുന്ന സന്നു ഹനുമന്ത ഗൗഡ എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം ഉണ്ടായ സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെടുത്തത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അര്‍ജുന്റെ ലോറിക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ശരവണന്‍, അപകട സ്ഥലത്ത് ഉണ്ടായിരുന്ന കടയുടമ ലക്ഷമണ്‍ നായിക് എന്നയാളുടെ ബന്ധു ജഗനാഥിനെയും ഇനി കണ്ടെത്താനുണ്ട്.

Post a Comment

Previous Post Next Post