കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 14 വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മോണോ ക്ലോണല്‍ ആന്റിബോഡി ഇന്നെത്തുമാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ മേല്‍നോട്ടത്തില്‍ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ.
നിപ്പ പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ഡിപ്പാർട്ട്‌മെൻറിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. നിരീക്ഷണത്തിലുള്ള ആർക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഇവിടേക്ക് മാറ്റും.
മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിരുന്നു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പൂർണമായും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍,അംഗൻവാടികള്‍, ട്യൂഷൻ സെന്ററുകള്‍ എന്നിവയ്‌ക്കും നിയന്ത്രണമുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ പ്രത്യേക യോഗം ചേരും. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്‌ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്‌ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്ബര്‍ക്കത്തില്‍ വരാന്‍ പാടില്ല.
നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.
നിപ കണ്‍ട്രോള്‍ റൂം നമ്ബറുകള്‍
0483-2732010
0483-2732050
0483-2732060
0483-2732090
Post a Comment