കണ്ണൂർ: മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകാൻ കണ്ണൂർ ഡിപ്പോയില്‍ നിന്ന് കൂടുതല്‍ കെ.എസ്.ആർ.ടി.സി ബസുകള്‍.
കണ്ണൂർ ഡിപ്പോയില്‍ നിന്ന് 20 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകള്‍ കൂടി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികള്‍ പരോഗമിക്കുകയാണ്.
ഇതോടെ മലയോരത്തിന്റെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ചെറിയതോതിലെങ്കിലും പരിഹാരമാകും. കണ്ണൂർ ഇരിട്ടി റൂട്ടിലേക്കാണ് കൂടുതല്‍ ബസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കണ്ണൂർ -ഇരിട്ടി റൂട്ടിലേക്ക് 70 കെ.എസ്.ആർ.ടി.സി ട്രിപ്പുകളാണുള്ളത്. 20 ബസുകള്‍ അനുവദിക്കുമ്ബോള്‍ പത്തെണ്ണം കൂടി ഈ റൂട്ടില്‍ ഓടിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ഇതോടെ ഈ റൂട്ടില്‍ യാത്രാ പ്രശ്നം എന്നത് ഉണ്ടാവുകയേ ഇല്ല.
നിലവില്‍ നിരവധി സ്വകാര്യ ബസുകളും ഈ റൂട്ടിലുണ്ട്. പുതുതായി അനുവദിക്കുമ്ബോള്‍ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകള്‍ ഓർഡിനറി ബസുകളായിട്ടാണ് സർവീസ് നടത്തുക. ഇതിന് പുറമേ കണ്ണൂർ -പഴയങ്ങാടി -പയ്യന്നൂർ, തളിപ്പറമ്ബ് -ഇരിട്ടി റൂട്ടുകളില്‍ അഞ്ചുവീതം ബസുകളും പുതുതായി എത്തും. പഴയങ്ങാടി ഭാഗത്തേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. കൂടുതല്‍ ബസുകള്‍ ലഭിക്കുകയാണെങ്കില്‍ കണ്ണൂർ -കാസർകോട്, തലശേരി -ഇരിട്ടി റൂട്ടുകളില്‍ സർവിസുകള്‍ വർദ്ധിപ്പിക്കും. ശബരിമല ഡ്യൂട്ടിക്കായി കണ്ണൂർ ഡിപ്പോയില്‍ നിന്ന് എട്ട് ബസുകള്‍ പോയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ ബാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ ബസുകള്‍ തിരിച്ചെത്തിയിട്ടുണ്ട്.
കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസുകളുടെ എണ്ണകുറവും പരിഹരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പ്രാദേശികമായി പുതിയ ബസ് റൂട്ടുകള്‍
പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കാൻ പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റതിന് ശേഷം തീരുമാനിച്ചിട്ടുണ്ട്. ഗതാഗതയോഗ്യമുള്ള റോഡ് സൗകര്യമുണ്ടായിട്ടും ബസുകള്‍ സർവീസ് നടത്താത്ത റൂട്ടാണെങ്കില്‍ ഇക്കാര്യം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. വകുപ്പ് അധികൃതർ പഠനം നടത്തി തീരുമാനെമെടുക്കും. എന്നാല്‍ മികച്ച ഗതാഗത സൗകര്യമുണ്ടായിട്ടും ബസുകള്‍ സർവീസ് നടത്തുന്നില്ല ആക്ഷേപവും മലയോരത്ത് നിന്ന് നേരത്തെ തന്നെ ഉയരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഏത് വേണം എന്നതും ആലോചിച്ച് തീരുമാനിക്കും. സ്വകാര്യ ബസ് ഉടമകളുമായി ഇക്കാര്യം ചർച്ച ചെയ്യും.
Post a Comment