ആലക്കോട് പാലം ഉദ്ഘാടനം ജനു‍വരിയില്‍

ആലക്കോട്: മലയോര ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ആലക്കോട് പാലത്തിന്‍റെ ഉദ്ഘാടനം ജനു‍വരിയില്‍ നടക്കുമെന്ന് സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആലക്കോട് പാലം പുനര്‍നിര്‍മിക്കണമെന്ന മലയോര ജനതയുടെ ഏറെ നാളായുള്ള ആഗ്രഹത്തിനാണ് ഇപ്പോള്‍ വിരാമമാകുന്നതെന്നും പുതുവര്‍ഷ സമ്മാനമായി ആലക്കോട് പാലം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു. മന്ത്രിയുടെ അനുമതി ലഭിച്ചാല്‍ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്നും എംഎല്‍എ അറിയിച്ചു. ആലക്കോട് പാലത്തിന്‍റെ അവസാനഘട്ട പ്രവൃത്തികള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥരോടൊപ്പം പാലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.

പാലത്തിന്‍റെ പണികള്‍ സ്വകാര്യവ്യക്തിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിലച്ചിരുന്നു. നിര്‍മാണ സ്തംഭനത്തെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ ജനപിന്തുണയോടെ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യംകണ്ടു. മലയോര ഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട ആലക്കോട് പാലം യാഥാര്‍ഥ്യമാകുന്നതില്‍ മലയോര ജനത ആഹ്ലാദത്തിലാണ്. ജനുവരിയില്‍ അരങ്ങം ക്ഷേത്രോത്സവവും ആലക്കോട് പള്ളി തിരുനാളും നടക്കാനിരിക്കെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ അതിന് മുമ്പ് തന്നെ പാലം തുറന്നുകൊടുക്കുമെന്നു എംഎല്‍എ അറിയിച്ചു. 

ഇതിനിടെ പാലം നിര്‍മാണത്തിനെതിരേ കോടതിയില്‍ പോയ സ്വകാര്യവ്യക്തിയെ എംഎല്‍എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടൊപ്പം വീട്ടില്‍ ചെന്നുകണ്ട് അവരുടെ വീട്ടിലേക്കുള്ള യാത്ര സൗകര്യം ഉറപ്പുവരുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എംഎല്‍എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെംബര്‍ തോമസ് വക്കത്താനം, എക്സിക്യുട്ടീവ് എൻജിനിയര്‍ കെ.എം. ഹാരീഷ്, എക്സി. എൻജിനിയര്‍ ബി.എസ്. ജ്യോതി, അസി. എൻജിനിയര്‍ നിഷാദ് ശേഖര്‍, ആലക്കോട് ഫൊറോനാ വികാരി ഫാ. മാണി ആട്ടേല്‍, കെ.പി. സാബു, ജോസ് വട്ടമല, ബാബുപള്ളിപ്പുറം, അജിത് വര്‍മ, ഖലീല്‍ റഹ്മാൻ, സി.ജി. ഗോപൻ, പി.പി. സോമൻ, ഡെന്നീസ് വാഴപ്പിള്ളി, കെ.എം. ഹരിദാസ്, മൊയ്തീൻ, അപ്പുക്കുട്ടൻ സ്വാമിമഠം എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post