അയ്യൻകുന്ന് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, പകരം വീട്ടുമെന്ന് മാവോയിസ്റ്റുകള്‍; തിരുനെല്ലിയില്‍ പോസ്റ്റര്‍

കണ്ണൂര്‍: കണ്ണൂര്‍ അയ്യൻകുന്ന് ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റര്‍.

നവംബര്‍ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്ബ് കോളനിയിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്ബ് കോളനിയില്‍ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും ഉള്ളത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ പിൻവാങ്ങിയപ്പോള്‍ ഈ സ്ഥലത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം ലഭിച്ചിരുന്നു. പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ സംസ്കരിച്ചിരിക്കാമെന്നും സംശയമുണ്ട്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നു.

Post a Comment

Previous Post Next Post