പുതുപ്പള്ളി വിധിയെഴുതി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, പോളിങ് ശതമാനം 72.91




കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായി. ഔദ്യോഗിക സമയം കഴിഞ്ഞും പോളിങ് നീണ്ടു. 6 മണി വരെ 72.91 ശതമാനമാണ് രേഖപ്പെടുത്തിയത്.

1,28,624 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതില്‍ 64,084 പുരുഷന്മാരും 64,538 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.



എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് മണര്‍കാട് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി കുറക്കുന്നത്. 


90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കമുള്ളവരാണ് വോട്ടര്‍മാര്‍. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. വികസന വിഷയങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.


ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിങ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


കേന്ദ്ര സായുധസേന ഉള്‍പ്പെടെ 675 പൊലീസുകാര്‍ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ മേല്‍നോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്പിമാര്‍ക്കുമാണ്. കൂടാതെ 64 അം?ഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്. 26 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം വലിയ പ്രതീക്ഷയിലാണു മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

Post a Comment

Previous Post Next Post