അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് കൂട്ടാൻ ധാരണയായി

 


കണ്ണൂർ: സര്‍ക്കാരുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് കൂട്ടാൻ തത്വത്തില്‍ ധാരണയായി. നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റിനെ ഐ.ടി വകുപ്പ് ചുമതലപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് നിശ്ചയിച്ച നിരക്കിലെ വരുമാനം കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉടമകള്‍. വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമായ വര്‍ദ്ധിച്ചിരുന്നു. കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായി.


രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളില്‍ ഒന്നര കിലോമീറ്ററും, മുനിസിപ്പാലിറ്റിയില്‍ ഒന്നും കോര്‍പ്പറേഷനില്‍ 700 മീറ്ററുമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ കേരളത്തിൽ 2700 അക്ഷയ കേന്ദ്രങ്ങളുണ്ട്. ചില അക്ഷയ കേന്ദ്രങ്ങള്‍ സ്വമേധയാ നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


പിന്നാലെ, ഉടമകളുടെ കൂട്ടായ്‌മ പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ശ്വാസം മുട്ടുന്നു എന്ന തലക്കെട്ടില്‍ കഴിഞ്ഞ മാസം 18ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 2018ല്‍ നടപ്പാക്കിയ സേവന നിരക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, അഞ്ച് വര്‍ഷമായിട്ടും മാറ്റം വരുത്തിയില്ല.


സ്കാനിംഗിനും പ്രിന്റിനും മൂന്ന് രൂപ വീതമാണ് നിലവിലെ നിരക്ക്. ഇത് അഞ്ച് രൂപയെങ്കിലുമായി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുള്ള ഇ-ഡിസ്ട്രിക്‌ട്, റേഷൻ കാര്‍ഡ്, കെ.എൻ.ആര്‍.കെ, യു.ഐ.ഡി ആധാര്‍ സേവനങ്ങളെല്ലാം സ്വകാര്യ ഓണ്‍ലൈൻ സെന്ററുകള്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി ചെയ്യുകയും ഭീമമായ നിരക്ക് ഈടാക്കുകയും ചെയ്യുന്നുണ്ട്.


Post a Comment

Previous Post Next Post