കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 2 ഫാമുകളിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാന്‍ നിര്‍ദ്ദേശം



കണ്ണൂര്‍: കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും പന്നികളെ കൊന്നൊടുക്കും.

ഈ മാസം ആദ്യം തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌ക്കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്ബാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച്‌ 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എം.എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്ബാക്കോടുള്ള പന്നിഫാം. ഈ ഫാമിലെ 105 പന്നികള്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പല തവണകളിലായി ചത്തൊടുങ്ങിയിരുന്നു.


പന്നികള്‍ ചത്തപ്പോള്‍ ആദ്യം സാധാരണ പനിയാണെന്ന് കരുതി ഫാമിലെ മറ്റുപന്നികള്‍ക്ക് വാക്‌സിനേഷനും നല്കി. എന്നാല്‍ രണ്ടാഴ്ച മുമ്ബ് 35 പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണോയെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് ഫാമുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്.


ഈ ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ നിന്നും പന്നികളേയും പന്നിമാംസവും വിതരണം ചെയ്യുന്നതും കടകളില്‍ പന്നിമാംസം വില്‍പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post