ചെറുപുഴ: ചെറുപുഴ-പയ്യന്നൂര്‍ റോഡില്‍ കാരോക്കോട് ട്രഷറിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചുനീക്കി.
പകരം സ്ഥാപിച്ചത് വളരെ ചെറിയ ബസ് കാത്തിരിപ്പ് കേന്ദ്രം.
പതിനൊന്നടി വീതിയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടെയുണ്ടായിരുന്നത്. ചെറുപുഴ മേലെ ബസാറിനും കാക്കയംചാലിനുമിടയിലുള്ള ഏക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ചു നീക്കിയത്. സ്വകാര്യ വ്യക്തി പണിത പുതിയ കെട്ടിടത്തിനെ മറയ്ക്കുന്നതായതിനാലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്.
പ്രദേശത്തെ ഒരു സ്വാശ്രയ സംഘം വര്‍ഷങ്ങള്‍ക്കു മുൻപ് നിര്‍മിച്ചതായിരുന്നു ബസ് കാത്തിരിപ്പ് കേന്ദ്രം. കാത്തിരിപ്പ് കേന്ദ്രം മാറ്റുന്നതില്‍ സ്വാശ്രയ സംഘത്തിന്‍റെ അനുമതി തേടിയിരുന്നു. ആധുനികരീതിയില്‍ അതേ വലിപ്പത്തില്‍ നല്ല ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ ദിവസം കേവലം രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന ഒരു റെഡിമെയ്ഡ് കാത്തിരിപ്പ് കേന്ദ്രം ഇറക്കി വയ്ക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

Post a Comment