കണ്ണൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം കണ്ണൂരിലെ സിപിഎം ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരം പൊളിച്ചു പണിയുന്നു.
നാല് നിലകളില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമാണ് അധികം വൈകാതെ പണിതുയരുക.
കണ്ണൂരിലെ പാര്‍ട്ടിയുടെ അര നൂറ്റാണ്ടിന്‍റെ ചരിത്രമാണ് അഴീക്കോടൻ മന്ദിരത്തിന് പറയാനുള്ളത്. കരുത്തേറിയ കണ്ണൂരില്‍ സിപിഎമ്മിന്‍റെ മുഖമാണ് തളാപ്പിലെ അഴീക്കോടൻ സ്മാരക മന്ദിരം. കണ്ണൂര്‍ പാര്‍ട്ടിയുടെ ചരിത്രം കടന്ന വാതില്‍പ്പടികളാണ് മൂന്ന് നില കെട്ടിടത്തിലുള്ളത്.
ഒന്നര നൂറ്റാണ്ടോളം പഴക്കമുളള കെട്ടിടം സിപിഎമ്മിന്‍റേതാകുന്നത് 1973ലാണ്. ആ വര്‍ഷം ഡിസംബര്‍ അഞ്ചിന് ഇഎംഎസിന്‍റെ അധ്യക്ഷതയില്‍ എ കെ ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
അന്ന് ജില്ലാ സെക്രട്ടറി എം വി രാഘവൻ ആയിരുന്നു. രക്തസാക്ഷികളുടെ പേരുകള്‍ നിറഞ്ഞ വരാന്ത, പാര്‍ട്ടി ക്ലാസുകളും പ്രസംഗങ്ങളും പതിഞ്ഞ എകെജി ഹാള്‍. തൊട്ടടുത്തുളള ചടയൻ സ്മാരക മന്ദിരം.
പൊളിച്ചുപുതുക്കുന്നതില്‍ എല്ലാം ഉള്‍പ്പെടുന്നുണ്ട്. അഴീക്കോടൻ രാഘവന്‍റെ കുടുംബത്തെ സഹായിക്കാനും സ്മാരകത്തിനുമായി പിരിച്ച പണത്തില്‍ നിന്നാണ് കെട്ടിടം വാങ്ങിയത്.
കാലപ്പഴക്കം കൊണ്ട് അടര്‍ന്നുവീഴുകയും ചോര്‍ന്നൊലിക്കുകയും ചെയ്തതോടെയാണ് പുതിയ മന്ദിരം നിര്‍മ്മിക്കാൻ തീരുമാനിച്ചത്. കണ്ണൂരിലെ സിപിഎം വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞപ്പോഴെല്ലാം കേന്ദ്ര ബിന്ദുവായിരുന്ന കെട്ടിടമാണ് ഓര്‍മയാകുന്നത്.

Post a Comment