കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ഡ്രൈവിങ്ങ് സീറ്റില്‍ ഇനി മുതല്‍ സ്ത്രീകളും; ആദ്യ ഡ്യൂട്ടി ഇലക്‌ട്രിക് ബസില്‍



കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ഡ്രൈവിങ്ങ് സീറ്റില്‍ ഇനി മുതല്‍ സ്ത്രീകളും; ആദ്യ ഡ്യൂട്ടി ഇലക്‌ട്രിക് ബസില്‍.നാലുപേരാണ് അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിലുള്ളത്. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള തിരുവനന്തപുരം സ്വദേശി അനില, തൃശ്ശൂര്‍ സ്വദേശിനികളായ ജിസ്ന, ശ്രീക്കുട്ടി, നിലമ്ബൂര്‍ സ്വദേശിനി ഷീന എന്നിവര്‍ക്ക് മികച്ച ഡ്രൈവര്‍മാരാകാനുള്ള പരിശീലനമാണ് കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത്.


നാലുപേര്‍ക്കും ടിപ്പറും ജെ.സി.ബി.യുമൊക്കെ ഓടിച്ച്‌ പരിചയസമ്ബത്തുണ്ട്. നെല്ലിമൂട് മാര്‍ ഇവാനിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറുടെ സീറ്റില്‍നിന്നാണ് അനില സ്വിഫ്റ്റിലേക്കെത്തുന്നത്. സ്വന്തം ടിപ്പര്‍ ഓടിച്ചാണ് ജിസ്ന ഡ്രൈവറായത്. ശ്രീക്കുട്ടിക്ക് 14 ചക്രങ്ങളുള്ള ലോറിയാണ് വഴക്കം. ചെറുപ്പം മുതലേ ഡ്രൈവിങ് ഇഷ്ടമുള്ള ഷീന, ഭര്‍ത്താവ് ടിപ്പര്‍ വാങ്ങിയതോടെയാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കിയത്. കെ.എസ്.ആര്‍.ടി.സി.യുടെ ലൈലന്‍ഡ് ബസിലുള്ള 15 ദിവസത്തെ പരിശീലനം കഴിഞ്ഞാല്‍ ഇലക്‌ട്രിക് ബസുകളിലേക്കു മാറ്റും.


ഗിയര്‍ ഇല്ലാത്തതിനാലും ചെറിയ വാഹനമായതിനാലും ഒറ്റദിവസംകൊണ്ട് ഇവര്‍ക്ക് ഇ-ബസിലേക്കു മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ വി.വിനോദ്കുമാര്‍ പറഞ്ഞു. കോതമംഗലം കോട്ടപ്പടി സ്വദേശി വി.പി.ഷീലയാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ഏക വനിതാ ഡ്രൈവര്‍. സ്വിഫ്റ്റിന്റെ വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവരെ നിയോഗിച്ചിട്ടുണ്ട്. പുരുഷ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഏത് ബസും എത്ര തിരക്കുള്ള റൂട്ടിലും അനായാസമായി കൊണ്ടുപോകുന്ന ഷീലയെ റോള്‍ മോഡലാക്കിയാണ് സ്വിഫ്റ്റിലെ വനിതാ ഡ്രൈവര്‍മാരുടെ പഠനം.


Post a Comment

Previous Post Next Post