കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ രണ്ടു ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണക്കടവിലെ ബാബു പുതുപറമ്പിൽ, താളിപ്പാറയിലെ സിബി പുത്തൻപുരയിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
ഈ ഫാമിലേയും രോഗബാധിത മേഖലയിലുള്ള മറ്റ് 23 ഫാമുകളിലേയും മുഴുവൻ പന്നികളേയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണം ഏർപ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു.
പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളേയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.
രോഗവിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യവകുപ്പും കെഎസ്ഇബി അധികൃതരും നൽകണം. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം.
വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ ഫാമുക ളിൽ ഫ്യുമിഗേഷൻ നടത്താനും കളക്ടർ നിർദേശിച്ചു.

Post a Comment