ഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീംകോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലായ് 12ലേക്ക് മാറ്റി.
കേസില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയില്‍ ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം അതിരൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. അടിയന്തര നടപടി ഈക്കാര്യത്തില്‍ കോടതിയില്‍ നിന്നും ഉണ്ടാകണമെന്ന് അഭിഭാഷകൻ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

Post a Comment