കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വധഭീഷണി ഉയര്‍ന്നത്.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പിപി ദിവ്യ പരാതി നല്‍കി.
മൃഗസ്നേഹികള്‍ ഉള്‍പ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് പിപി ദിവ്യക്ക് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദിവ്യ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗസ്നേഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദിവ്യ രംഗത്ത് വന്നത്. കപടമൃഗ സ്നേഹികള്‍ വാക്സിൻ മാഫിയയ്ക്കു വേണ്ടി നിലകൊള്ളുന്നവരാണെന്ന് ആരോപിച്ചു. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇവരുടെ പിന്തുണ ലഭിച്ചിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
അതിനിടെ, കേസ് ഇന്നലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന ഹര്‍ജിക്കിടെയാണ് പരാമര്‍ശം ഉണ്ടായത്. ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ ജൂലായ് ഏഴിനകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.

Post a Comment