മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ ഹണി ട്രാപ്പ് കെണിയില്‍ പെടുത്തിയത് സുഹൃത്തിന്റെ മകളായ ഫര്‍ഹാനയൊരുക്കിയ കെണി.
മുൻപ് ഗള്‍ഫിലായിരുന്ന സിദ്ധിഖും ഫര്‍ഹാനയുടെ പിതാവും ഏറെക്കാലം മുന്നേ സുഹൃത്തുക്കളാണ്. ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ പരിചയപ്പെട്ടത് ഈ ബന്ധത്തിന്റെ പുറത്താണ്. പിന്നീട് ഇവര്‍ തമ്മിലുണ്ടായ സൗഹൃദമാണ് സിദ്ധിഖിനെ ഹണി ട്രാപ്പ് കുരുക്കില്‍ വീഴ്ത്തിയതും ജീവനെടുത്തതും.
ഫര്‍ഹാനയാണ് സിദ്ധിഖിന് ഷിബിലിയെ പരിചയപ്പെടുത്തിയത്. ഫര്‍ഹാന പറഞ്ഞിട്ടാണ് ഷിബിലിക്ക് സിദ്ധിഖ് ജോലി നല്‍കിയത്. സിദ്ധിഖിനൊപ്പം ജോലി ചെയ്ത കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ എടിഎം പാസ്‌വേര്‍ഡുകളും യുപിഐ പാസ്‌വേര്‍ഡുകളും ഷിബിലി മനസിലാക്കിയിരുന്നു. ഇതിനെല്ലാം പുറകെയാണ് ഷിബിലിയെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടത്.
എന്നാല്‍ പ്രതികളൊരുക്കിയ കെണി സിദ്ധിഖിനെ കാത്തിരിക്കുകയായിരുന്നു. മെയ് 18 ന് ഹോട്ടലില്‍ സിദ്ധിഖി മുറിയെടുത്തത് ഫര്‍ഹാന എത്തുമെന്ന ഉറപ്പിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സിദ്ധിഖിനെ ഈ മുറിയില്‍ വെച്ച് ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി കൈയ്യിലൊരു കത്തിയുമായി ഷിബിലിയും ആഷിക്കും ഫര്‍ഹാനയ്ക്കൊപ്പം ഹോട്ടല്‍ മുറിയിലെത്തി. സിദ്ധിഖ് പ്രതിരോധിച്ചാല്‍ തിരിച്ചടിക്കാൻ കൈയ്യിലൊരു ചുറ്റിക ഫര്‍ഹാനയും കരുതിയിരുന്നു.
ഹോട്ടല്‍ മുറിയില്‍ വെച്ച് കത്തിമുനയില്‍ നിര്‍ത്തി സിദ്ധിഖും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ സിദ്ധിഖ് പ്രതിരോധിച്ചു. കൈയ്യാങ്കളിക്കിടെ സിദ്ധിഖ് താഴെ വീണപ്പോള്‍ ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബില്‍ ഇയാളുടെ തലയ്ക്ക് അടിച്ചു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞാഞ്ഞ് ചവിട്ടി. പിന്നീട് മൂന്ന് പേരും ചേര്‍ന്ന് സിദ്ധിഖിന്റെ ശരീരത്തില്‍ മര്‍ദ്ദിച്ചുവെന്നും പൊലീസ് പറയുന്നു.
മെയ് 18 ന് തന്നെ മൃതേദേഹം കളയാൻ പ്രതികള്‍ ട്രോളി ബാഗ് വാങ്ങിയെങ്കിലും മൃതദേഹം ഇതില്‍ ഒതുങ്ങിയില്ല. തുടര്‍ന്ന് മെയ് 19 ന് കോഴിക്കോട് നഗരത്തില്‍ നിന്ന് ഇലക്‌ട്രിക് കട്ടറും രണ്ടാമതൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വെച്ച് മൃതദേഹം വെട്ടി കഷണങ്ങളാക്കി ബാഗിലാക്കിയ ശേഷം അന്ന് രാത്രി അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
മെയ് 22 ന് സിദ്ധിഖിന്റെ മകൻ പിതാവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സിദ്ദീഖിന്‍റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാനില്ലെന്ന് പൊലീസ് അറിഞ്ഞു. ഷിബിലിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇതിനിടയില്‍ പ്രതികള്‍ കേരളം വിട്ടു. മദ്രാസിലേക്ക് പോയി അവിടെ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രതികള്‍ പിടിയിലാവുകയായിരുന്നു.
Post a Comment