സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം പേർക്ക് അർബുദബാധയ്ക്കു സാധ്യത- വീണാ ജോർജ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം പേർക്ക് അർബുദബാധയ്ക്കു സാധ്യതയുള്ളതായി മന്ത്രി വീണാ ജോർജ്. ആർ.സി.സി.യിൽ വിവിധ ചികിത്സാ സംവിധാനങ്ങളുടെയും പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്കിന്റെ നിർമാണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്തനാർബുദമാണ് ഏറ്റവും കൂടുതൽ ആളുകളിൽ സംശയിക്കുന്നത്. ഗർഭാശയഗള അർബുദംകൂടി വരുന്നതായും മന്ത്രി പറഞ്ഞു. ഗർഭാശയഗള അർബുദ പ്രതിരോധത്തിനായി ആവിഷ്‌കരിച്ചിരിക്കുന്ന വാക്‌സിനേഷൻ പദ്ധതി വയനാട്, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഗർഭാശയഗള കാൻസർ പ്രാരംഭദശയിൽത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ്‌ മെഷീനായ സെർവി സ്‌കാൻ, ഗാലിയം ജനറേറ്റർ, പ്രോസ്‌റ്റേറ്റ്ബ്രാക്കി തെറാപ്പി യൂണിറ്റ് എന്നീ അതിനൂതന ചികിത്സാ സംവിധാനങ്ങളാണ് മന്ത്രി ഉദ്ഘാടനംചെയ്തത്. 

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. ചടങ്ങിൽ മുൻ എം.പി. സി.പി.നാരായണൻ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ.നായർ, ഗ്രാമവികസന വകുപ്പ് കമ്മിഷണർ എം.ജി.രാജമാണിക്യം, നഗരസഭാ കൗൺസിലർ ഡി.ആർ.അനിൽ, ജില്ലാ പ്ലാനിങ്‌ ഓഫീസർ വി.എസ്.ബിജു, ആർ.സി.സി. അഡീഷണൽ ഡയറക്ടർ ഡോ. എ.സജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post