നവജാത ശിശുവിനെ ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍, ബക്കറ്റെടുത്ത് പോകവെ അനക്കം; രക്ഷകരായി പൊലീസ്; യുവതിക്കെതിരെ കേസ്

 


ചെങ്ങന്നൂരില്‍ യുവതി മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് ജീവന്‍ ഉണ്ടെന്ന് കണ്ടെത്തിയത് പൊലീസ്. യുവതി ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസ് നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളില്‍ നിന്നുള്ള അനക്കം പൊലീസുകാരന്‍റെ ശ്രദ്ധയില്‍പ്പെട്ടത്


ഇതോടെ ബക്കറ്റുമായി ജീപ്പിലേക്ക് പൊലീസുകാരന്‍ പറന്നോടുകയായിരുന്നു.

പത്തനംതിട്ട ആറന്മുളയിലെ വാടകവീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.


പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി ഐസിയുവില്‍ ചികിത്സയിലാണ്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ജനിച്ച്‌ മണിക്കൂറുകള്‍ മാത്രമായിട്ടുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.


അനക്കമില്ലെന്നു കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്.കുഞ്ഞിനെ പൊലീസ് ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്തു. കുഞ്ഞ് ആരോഗ്യവാനാണ്.


34 വയസ്സുള്ള യുവതിയും 10 വയസ്സുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയ്‌ക്കൊപ്പമാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറയുന്നു. മകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post