കണ്ണൂർ: ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വർധിപ്പിച്ച പതിനഞ്ച് രൂപ കുറയ്ക്കാതെ ജില്ലയിൽ ക്വാറി, ക്രഷർ ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുകയില്ലെന്ന് ഗവൺമെന്റ് കോൺട്രാക്ടേർസ് അസോസിയേഷൻ. മറ്റ് ജില്ലകളിൽ നടക്കുന്ന വില മാത്രമെ കണ്ണൂർ ജില്ലയിലും അനുവദിക്കുകയുള്ളുവെന്ന് ഭരാവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മേയ് രണ്ടിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ വില ഏകീകരിക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ നടപടിയായില്ലെങ്കിൽ മുഴുവൻ പ്രവൃത്തിയും നിർത്തിവയ്ക്കാൻ കരാറുകാർ തയാറാകും. ദേശീയ പാത പ്രവൃത്തികളും തടസപ്പെടുത്തും. സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ണൂരിനേക്കാൾ കുറഞ്ഞനിരക്കിൽ ക്രഷർ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ ഇവിടെ നിരക്ക് 15 രൂപ വർധിപ്പിച്ചു. റോയൽറ്റിയുടെ പേരിൽ രണ്ട് രൂപ വർധനയുണ്ടാകുമ്പോഴാണ് അതിന്റെ മറവിൽ 15 രൂപ വർധിപ്പിച്ചത്. ഇരുപത് രൂപക്ക് ലാഭമടക്കം എടുത്ത് വിൽക്കാൻ കഴിയുമ്പോഴാണ് ക്വാറി ഉടമകൾ 68 രൂപ ഒരു അടി ക്രഷർ ഉൽപന്നങ്ങൾ വിൽക്കുന്നത്. ഇത് കൊള്ളയാണ്.
ദേശീയപാത പ്രവൃത്തിക്ക് 18 രൂപക്ക് കൊടുക്കുമ്പോഴാണ് സാധാരണക്കാർക്ക് 68 രൂപക്ക് നൽകുന്നത്. ജില്ലയിലെ ചെറുകിട ഇടത്തരം കരാറുകാർ 2018ലെ നിരക്കിലാണ് ഇപ്പോഴും പ്രവൃത്തി ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. അതിനിടയിലുള്ള അഞ്ചുവർഷം നിർമാണ സാമഗ്രികൾക്ക് വില വ്യത്യാസം ഉണ്ടായി. സർക്കാരും ഭരണകൂടവും ക്രഷർ, ക്വാറി വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.രജിത്ത്, എം.കെ. ഷാജി, രമേഷ് ബാബു ചെണ്ടയാട്, വി.നാരായണൻ കുട്ടി, കെ.ടി. ഷബീർ എന്നിവർ പങ്കെടുത്തു.
Post a Comment