പയ്യാവൂർ: കരാർ അടിസ്ഥാനത്തിൽ മാലിന്യം ശേഖരിച്ച് ഇരുളിന്റെ മറവിൽ വലിച്ചെറിയുന്ന ഇതര സംസ്ഥാന തൊഴിലാളി സംഘം പയ്യാവൂരിൽ പിടിയിലായി. രണ്ടു ദിവസം മുന്പ് 13 ചാക്ക് ബേക്കറി മാലിന്യമാണ് വലിച്ചെറിഞ്ഞത്. പയ്യാവൂരിലെ വാതിൽമട, കുഞ്ഞിപ്പറമ്പ് പ്രദേശങ്ങളിലാണ് മാലിന്യ ചാക്കുകൾ പ്രത്യക്ഷപ്പെട്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. മോഹനൻ പയ്യാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്ഥാപന ഉടമകൾ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പഞ്ചായത്തിൽ ഹാജരായ ഇതര സംസ്ഥാന തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റിനോട് യഥാർഥ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് ഉടമകൾ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പിഴയീടാക്കണമെന്ന് ശഠിച്ചെങ്കിലും പ്രസിഡന്റ് സാജു സേവ്യർ ഇരുകൂട്ടരിൽ നിന്നും പിഴയീടാക്കാൻ നിർദ്ദേശം നൽകി. യോഗത്തിൽ ഹെഡ് ക്ലർക്ക് ജയ്സ ടി. തോമസ് മുമ്പാകെ രണ്ടു വിഭാഗം പ്രതികളും 10,000 രൂപ പിഴയൊടുക്കുകയായിരുന്നു.
ഇരിക്കൂർ സിദ്ദീഖ് നഗറിലെ അബ്ദുള്ള, ഷിഫാസ് എന്നിവരാണ് പിഴയടച്ചത്. ഇവരുടെ കച്ചവട ലൈസൻസ് റദ്ദാക്കണമെന്ന് ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതിയോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.
.jpeg)
Post a Comment