ഹൊ... എന്തൊരുചൂട്; ജില്ലയിൽ ചൂട് കൂടുതല്‍ ഇരിക്കൂരിൽ



കണ്ണൂർ:ചൂട് കാരണം പകല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നിലവില്‍. വെന്തുരുകുകയാണ് ജില്ല.

സംസ്ഥാനത്ത് ഈ വര്‍ഷം കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. ഫെബ്രുവരിയില്‍ മൂന്ന് ദിവസം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഇതാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ കൂടിയ താപനില. ജില്ലയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളില്‍നിന്നുള്ള കണക്കുകളാണിത്.


13-ന് ഇരിക്കൂറിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40.6 ഡിഗ്രി സെല്‍ഷ്യസ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതേദിവസവും 10-നും 40.3 ആയിരുന്നു. നാലിന് 40.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.


ബുധനാഴ്ച ആറളം, അയ്യന്‍കുന്ന്, ചെമ്ബേരി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ 39-ന് മുകളിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ 39.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. വ്യാഴാഴ്ച അയ്യന്‍കുന്ന്, ചെമ്ബേരി, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലും 39-ന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കണ്ണൂര്‍ നഗരത്തില്‍ ചൂട് കുറവാണ്. ഇതുവരെ 38 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് പോയിട്ടില്ല. ബുധനാഴ്ച 34.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കാണിത്.

കണ്ണൂരിലെ ഓട്ടോമാറ്റിക് കാലാവസ്ഥാകേന്ദ്രവും ഇതേ ചൂട് തന്നെയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തവണ ചൂട് കൂടുതലാണ്. നഗരത്തില്‍ മാത്രമാണ് വലിയ വ്യത്യാസമില്ലാതെ തുടരുന്നത്.

Post a Comment

Previous Post Next Post