ആലപ്പുഴ: ചുങ്കം പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഢി (55) ആണ് മരിച്ചത്. മൂന്നു വിനോദ സഞ്ചാരികൾ ഉൾപ്പെടെ നാല് പേരെ രക്ഷപെടുത്തി.
വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്ബോട്ടാണു മുങ്ങിയത്. സംഭവസമയത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ നാലു വിനോദസഞ്ചാരികളും ഒരു ജീവനക്കാരനും ബോട്ടിൽ ഉണ്ടായിരുന്നു.
വെള്ളം കയറി തുടങ്ങിയപ്പോൾ മറ്റു ബോട്ടിലെ ജീവനക്കാരെത്തി ഇവരെ പുറത്തെടുത്തു. അഞ്ചു പേരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റു നാലു പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ബോട്ടിൽ പരിശോധന നടത്തുകയാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയെന്നാണ് പ്രാഥമിക നിഗമനം.

Post a Comment