കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 8 മരണം

 




ഇടുക്കി: കുമളിക്ക് സമീപം ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാതയിലെ പാലത്തില്‍ നിന്ന് വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു. 

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളമെത്തിക്കുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിന് മുകളിലാണ് കാര്‍ വീണത്. ഒരു കുട്ടിയടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടിച്ചപ്പോള്‍ വാനില്‍ ഉണ്ടായിരുന്ന ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ എന്ന 7 വയസുകാരന്‍ തെറിച്ച്‌ വീണതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


ഈ സമയം അതുവഴി കടന്നുപോയ വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം കുമളി പൊലീസിനെ അറിയിക്കുകയും ചെയ്തു. ഉടന്‍ കുമളി സി.ഐ ജോബിന്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരും തമിഴ്നാട് പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരിക്കേറ്റ രണ്ട് തീര്‍ത്ഥാടകരെ ഉടന്‍ തന്നെ കമ്ബത്തുള്ള ആശുപത്രിയില്‍ എത്തിച്ച ശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൈപ്പിന് മുകളില്‍ മറിഞ്ഞ് കിടന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post