തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായുള്ള ബിൽ ഡിസംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ചാൻസലറായി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും പരിഗണിക്കാമെന്നും നിർദേശമുണ്ട്.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള ബില്ലിന്‍റെ കരടാണ് മന്ത്രിസഭാ യോഗം പരിഗണിച്ചത്. സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കാൻ നിയമനിർമാണം നടത്തിയാൽ താൻ ഒപ്പിട്ടു നൽകാമെന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍റെ അഭിപ്രായത്തെത്തുടർന്നാണ് ഇതു കൊണ്ടുവരുന്നതെന്നാണു നിയമ വകുപ്പ് അധികൃതർ പറയുന്നത്.
ഗവർണർ ഒപ്പിട്ടാൽ മാത്രമേ ഇതു നിയമമാകൂ. ബിൽ നിയമസഭ പാസാക്കിയാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതിനും രാജ്ഭവൻ ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസം കേന്ദ്ര- സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന കണ്‍കറന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ടതായതിനാൽ കേന്ദ്ര അനുമതി തേടി രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാൻ കഴിയും. യുജിസി ചട്ടലംഘനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 10 വൈസ് ചാൻസലർമാർക്കു ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇവരുടെ കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക.
.jpeg)
Post a Comment