തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു. കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കാണ് സസ്പെൻഷൻ.
കെപിസിസി, ഡിസിസി എന്നിവയുടെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തും. പീഡന ആരോപണത്തിൽ എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നുകണ്ടാണ് നടപടി. ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തി.
സ്ത്രീകൾക്കെതിരേ മോശമായി പെരുമാറിയെന്ന് ആരോപണം ഉയരുകയും ഒളിവിൽ പോകുകയും ചെയ്ത എൽദോസിനെതിരേ പാർട്ടിതല അച്ചടക്ക നടപടി വേണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ റിപ്പോർട്ട് നൽകിയിരുന്നു.
അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ശനിയാഴ്ച ആശയ വിനിമയം നടത്തുകയും ചെയ്തു. മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി സ്വീകരിച്ചത്.
എൽദോസ് കുന്നപ്പിള്ളി അഭിഭാഷകൻ മുഖേനെ നേരത്തെ കെപിസിസിക്കു വിശദീകരണം നൽകിയിരുന്നു. തന്നെ രാഷ്ട്രീയമായി ആക്രമിക്കാൻ കെട്ടിച്ചമച്ച കേസെന്നായിരുന്നു വിശദീകരണം. ഒളവിൽ പോയതിലെ ഖേദവും കെപിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു.
സിപിഎമ്മിന്റെ മുൻ സ്പീക്കർക്കും മന്ത്രിമാർക്കുമെതിരേ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ലൈംഗിക ആരോപണം ഉന്നയിച്ചെങ്കിലും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നടപടിയെ രാഷ്ട്രീയമായി നേരിടാനാണു കോണ്ഗ്രസ് തീരുമാനം.

Post a Comment