കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ പ്രതിയായ മാങ്ങാ മോഷണ കേസ് ഒത്തുതീർപ്പായി. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഇതോടെ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നുകാട്ടി പരാതിക്കാരനായ കെ.എം. വെജിറ്റേബിൾസ് ഉടമ നാസർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി തള്ളി. പ്രതിയായ ഇടുക്കി എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ പി.വി. ഷിഹാബിനെതിരെ മുണ്ടക്കയം സ്റ്റേഷനിൽ പീഡനക്കേസടക്കം നിലവിലുണ്ട്.
കഴിഞ്ഞ മാസം നടന്ന മോഷണത്തിനു പിന്നാലെ ഒളിവിൽ പോയ ഷിഹാബ് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. സംഭവത്തിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഇയാളെ പിടികൂടുവാൻ പോലീസ് ശ്രമം തുടരുന്നതിനിടയിലാണ് ഒത്തുതീർപ്പ്.

Post a Comment