തളിപ്പറമ്പ്: ആർ.ടി.ഒ.ഓഫീസുകളിൽ വീണ്ടും അഴിമതിയെന്ന് പരാതി. പരിശോധനക്കെത്തിയ വിജിലൻസ് സംഘത്തെ കണ്ട് ഏജൻ്റ് മതിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ തളിപ്പറമ്പ് ആർ.ടി.ഒ.ടെസ്റ്റ് ഗ്രൗണ്ട് ഓഫീസിലാണ് സംഭവം.
ഏജൻ്റുമാർ മുഖേന മാത്രമെ ഇടപാടുകൾ നടക്കുന്നുള്ളൂവെന്ന നിരവധി പരാതിയെ തുടർന്നാണ് വിജിലൻസ് ഇൻസ്പെക്ടർ പി.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. കാഞ്ഞിരങ്ങാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യമില്ലാതെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡൂട്ടി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിജിലൻസ് സംഘം ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. ഫിറ്റ്സ് സർട്ടിഫിക്കേറ്റും ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യമില്ലാതെ നടത്തിയതിന് എ.എം.വി.ഐക്കെതിരെ കേസെടുക്കാൻ വിജിലൻസ് റിപ്പോർട്ട് നൽകും.തളിപ്പറമ്പിലെ പ്രമുഖ ഏജൻ്റ് ഓഫീസിൽ ഇരിക്കുകയായിരുന്ന ഘട്ടത്തിലായിരുന്നു വിജിലൻസ് റെയ്ഡ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഏജൻ്റ് ചെരിപ്പ് പോലും ഉപേക്ഷിച്ച് ഓഫീസിൻ്റെ പടിഞ്ഞാറ് ഭാഗത്തെ രണ്ടു മതിലും ചാടി രക്ഷപ്പെടുകയായിരുന്നു.ഇവർക്കെതിരെ നടപടിക്ക് വിജിലൻസ് സംഘം റിപ്പോർട്ട് നൽകും. റെയ്ഡിൽ എ.എസ്.ഐ.വിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എ.വി.രാജേഷ്, ഇ.കെ.രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സനൽ, സജിത്, നിധേഷ് എന്നിവരും ഉണ്ടായിരുന്നു.
.jpeg)
Post a Comment