അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

 


കൊച്ചി:സിസ്റ്റര്‍ അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ചാണ് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികള്‍ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

സിബിഐ കോടതി തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് ശിക്ഷ വിധിച്ചത് എന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് പ്രതികളുടെ ആവശ്യം.

1992 മാര്‍ച്ച്‌ 27നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു അഭയ.2020 ഡിസംബര്‍ 23ന് കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.

Post a Comment

Previous Post Next Post