ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയരുന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 1.06 ഡോളർ വർധിച്ച് 112.8 ഡോളറിലെത്തി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 0.86 ഡോളർ വർധിച്ച് 107.8 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതോടെ ഇന്ത്യയിലും പെട്രോൾ-ഡീസൽ വില കൂടാൻ സാധ്യതയേറി.
ക്രൂഡോയിലിന്റെ ഭാവി വിലകളും കൂടുകയാണ്. ബ്രെന്റിന്റെ വില 1.50 ഡോളർ വർധിച്ച് ബാരലിന് 113 ഡോളറിലാണ്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റിന്റെ വില 107 ഡോളറാണ്. ഈസ്റ്റർ അവധിക്ക് മുമ്പായി ഇരു ക്രൂഡോയിലുകളുടേയും വില 2.5 ശതമാനം ഉയർന്നിരുന്നു. യുറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളും അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഉപരോധം മൂലം അന്താരാഷ്ട്ര വിപണിയിൽ പ്രതിദിനം മൂന്ന് മില്യൺ ബാരൽ എണ്ണയുടെ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര എനർജി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേയ് മുതലാവും എണ്ണയിൽ കുറവുണ്ടാവുക. റഷ്യയിൽ എണ്ണ ഉൽപാദനം ഓരോ ദിവസവും കുറയുകയാണ്. അതേസമയം, പാശ്ചാത്യ സമ്മർദത്തിനിടയിലും ഉൽപാദനം ഉയർത്തില്ലെന്നാണ് ഒപെകിന്റെ നിലപാട്.
Post a Comment