ചെങ്കടലാകാന്‍ ഒരുങ്ങി കണ്ണൂര്‍; 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം; യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും; കേന്ദ്രകമ്മിറ്റി അം​ഗങ്ങളെ ഇന്നറിയാം


കണ്ണൂര്‍: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഇന്ന് സമാപനം. ഇന്ന് നടക്കുന്ന മഹാറാലി കണ്ണൂരിനെ ചെങ്കടലാക്കും.
എ കെ ജി നഗറില്‍ (കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം) നടക്കുന്ന റാലിയില്‍ രണ്ടു ലക്ഷം പേര്‍ അണിനിരക്കും. പാര്‍ട്ടിയുടെ കരുത്തിന്റെയും സംഘടനാ ശേഷിയുടെയും വിളംബരമാകുമിത്‌. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ കണ്ണൂരിലേക്ക്‌ ജനങ്ങള്‍ പ്രവഹിച്ചുതുടങ്ങിയിരുന്നു. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചാണ്‌ റാലി നിശ്ചയിച്ചതെങ്കിലും കേരളമാകെയും മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും ജനം ഒഴുകിയെത്തുകയാണ്‌.
പകല്‍ മൂന്നിന്‌ ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍നിന്ന്‌ റെഡ്‌ വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്ബടിയില്‍ പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാര്‍ടി കോണ്‍ഗ്രസ്‌ പ്രതിനിധികളും പൊതുസമ്മേളനവേദിയായ എ കെ ജി നഗറിലേക്ക്‌ നീങ്ങും. ജില്ലയിലെ 25,000 റെഡ്‌ വളന്റിയര്‍മാരില്‍നിന്ന്‌ തെരഞ്ഞെടുത്ത 2000 പേരാണ്‌ മാര്‍ച്ച്‌ ചെയ്യുക. ഇതില്‍ 1000 വനിതകളാണ്‌. കേന്ദ്രീകരിച്ചുള്ള പ്രകടനമില്ല. റാലിക്കെത്തുന്ന വാഹനങ്ങള്‍ക്ക്‌ നഗരത്തില്‍ പ്രവേശനമില്ല. റാലിയില്‍ പങ്കെടുക്കുന്നവരെ ഇറക്കിയശേഷം വാഹനങ്ങള്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണം.
എ കെ ജി നഗറിനകത്ത്‌ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക്‌ പൊതുസമ്മേളനവും റാലിയും വീക്ഷിക്കാന്‍ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിഗ്‌ സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക്‌ സര്‍ക്കാര്‍, ബൃന്ദ കാരാട്ട്‌, കോടിയേരി ബാലകൃഷ്‌ണന്‍, എം എ ബേബി എന്നിവര്‍ സംസാരിക്കും.

Post a Comment

Previous Post Next Post