മലയാളി ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹത്തിന് തൊട്ടുപിന്നാലെ


ന്യൂഡൽഹി: മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസൻഭീകര സംഘടനയുടെ മുഖപത്രം. ചാവേർ അക്രമണത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അൽ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസൻ മുഖപത്രം 'വോയിസ് ഓഫ് ഖൊറാസൻ' റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാർത്ഥിയാണ് നജീബ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിൽ എത്തിയതെന്നും പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ അവകാശപ്പെട്ടിട്ടുണ്ട്. 
അഫ്ഗാനിൽ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പാകിസ്ഥാൻകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ദിവസം ഐഎസ് ഭീകരർക്ക് നേരെ ആക്രമണം ഉണ്ടായി. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ നജീബ് തീരുമാനിച്ചതായി ഐഎസ് ഖൊറാസൻ മുഖപത്രം അവകാശപ്പെടുന്നു. 
എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹം നടന്നു. ഇതിന് പിന്നാലെ ചാവേർ ആക്രമണത്തിൽ നജീബ് പങ്കെടുക്കുകയായിരുന്നുവെന്ന് വോയിസ് ഓഫ് ഖൊറാസൻ അവകാശപ്പെട്ടു.

Post a Comment

Previous Post Next Post