ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ


കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസിർ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതായി കണ്ണൂർ എസിപി പി.പി. സദാനന്ദൻ പറഞ്ഞു.

കുത്തിക്കൊന്നതിന് പിന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കത്തെ തുടർന്ന്. രാത്രി 12.25 ഓടെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്ത് വച്ച് പ്രതികൾ കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക നിഗമനം. ജാസിറിനെ കുത്തി പ്രതികൾ ഓടി രക്ഷപെടുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ കാരണം.

കൂടുതൽ പേർ സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് പ്രതികളെ പൊലിസ് ചോദ്യം ചെയ്തു വരുന്നത്.

Post a Comment

Previous Post Next Post