ലക്ഷ്യം സ്ഫോടന പരമ്ബര;ഒരേസമയം 4 നഗരങ്ങളില്‍ പദ്ധതിയിട്ടു, സിഗ്നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്


ദില്ലി: ചെങ്കോട്ട സ്ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്ബരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഒരേസമയം 4 നഗരങ്ങളില്‍ സ്ഫോടനത്തിനു പദ്ധതിയിട്ടു.
2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു. സമാന സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട ‌ഇവർ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.ഐ 20, എക്കോസ്പോർട്ട് കാറുകള്‍ക്ക് പുറമേ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവർ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി.
അതേസമയം, ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കള്‍ കടത്താൻ ഉപയോഗിച്ചതെന്ന് സൂചന. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് സൂചന. ഇന്നലെ ഹരിയാനയില്‍ നിന്നാണ് ഫരീദാബാദ് പൊലീസ് ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തിയത്.
അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓള്‍ഡ് ദില്ലിയില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയില്‍ ഉമർ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമർ പള്ളിയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.
അതിനിടെ, സ്ഫോടനം നടന്നതിന് സമീപമുള്ള ലാല്‍ ഖില മെട്രോ സ്റ്റേഷൻ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷൻ തുറക്കില്ല. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷൻ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Post a Comment

Previous Post Next Post