ആ ഭാഗ്യശാലികളെ നാളെ അറിയാം. മാറ്റിവെച്ച തിരുവോണം ബംബറിന്‍റെ നറുക്കെടുപ്പ് നാളെ


കണ്ണൂർ:മാറ്റിവെച്ച തിരുവോണം ബംബറിന്‍റെ നറുക്കെടുപ്പ് നളെ നടക്കും. അവസാന മണിക്കൂറുകളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഓരോ ഭാഗ്യാന്വേഷികളും ഇത്തവണയും ഏറെ ആവേശത്തിലാണ്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഓണം ബംബര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുന്നുണ്ട്.
എങ്കിലും ഭാഗ്യാന്വേഷികള്‍ക്ക് പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ടിക്കറ്റുകളോടാണു പ്രിയം കൂടുതല്‍. സാധാരണയായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നതും പാലക്കാട് തന്നെയാണ്.
ഭാഗ്യം കൂടുതലായും ഈ ജില്ലകളിലേക്ക് എത്തുന്ന എന്ന വിശ്വാസമാണു ഭാഗ്യന്വേഷികള്‍ക്കു പ്രചോദനമാവുന്നത്.
എന്നാല്‍, ഇത്തവണ നറുക്കെടുപ്പ് നീട്ടിവെച്ചിരുന്നു. ജി.എസ്.ടി മാറ്റം, മഴ എന്നിവ കാരണം ടിക്കറ്റുകളുടെ വില്‍പന പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നീട്ടിവെച്ചത്. നറുക്കെടുപ്പ് നീട്ടി വയ്ക്കണമെന്ന് ഏജന്‍റുമാരും വില്‍പനക്കാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ച്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.സാധാരണ ടിക്കറ്റ് വിറ്റ് തീരുന്ന മുറക്കാണ് ഏജന്‍റുമാര്‍ ലോട്ടറി വകുപ്പില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാറ്. പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനാല്‍ അച്ചടിച്ച ടിക്കറ്റുകള്‍ മുഴുവന്‍ ഏജന്‍റുമാര്‍ വാങ്ങിവച്ചു.
അവയുടെ വില്‍പന ഏറ്റവും കൂടുതല്‍ നടക്കേണ്ട അവസാന രണ്ട് ദിവസങ്ങളില്‍ മഴയും വില്ലനായി. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെയാണ് നറുക്കെടുപ്പ് നീട്ടി വയ്ക്കണമെന്ന് ഏജന്‍റുമാരും വില്‍പനക്കാരും ആവശ്യപ്പെട്ടത്.
25 കോടി രൂപയാണ് ഈവര്‍ഷത്തെ ഓണം ബംബറിന്‍റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇക്കുറി അത് മറികടക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post