കണ്ണൂർ : കടുത്ത വേനലില്‍ നീരുറവകള്‍ വറ്റിയതോടെ കണ്ണവം വനത്തില്‍ വന്യജീവികള്‍ക്ക് പ്രകൃതിദത്ത തടയണകള്‍ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനം വകുപ്പ്.
ആവാസ വ്യവസ്ഥയില്‍ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട പത്തിന പരിപാടികളില്‍ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തില്‍ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയില്‍ സെഷനുകളില്‍ ഉള്‍പ്പെട്ട നീർച്ചാലുകള്‍ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയില്‍ തോട്, സെറാമ്ബിപ്പുഴ എന്നിവയില്‍ പത്തോളം ബ്രഷ് വുഡ് തടയണകള്‍ നിർമ്മിച്ചു. വേനല്‍ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ജനവാസ മേഖലയില്‍ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.
കണ്ണവം, നെടുംപൊയില്‍ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തില്‍ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങള്‍ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകള്‍ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
Post a Comment