കുവൈത്ത് ദുരന്തം:വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു; മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

ദില്ലി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ദില്ലിയില്‍ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. 

കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 

45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. 45 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേര്‍ക്ക് പുറമെ തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

അതേസമയം, കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം ഇതുവരെ നോര്‍ക്ക അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. 

കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. രാജ്യറാണി എക്സ്പ്രസിലാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകുന്നത്. 

അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. യാത്രക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി കിട്ടാത്തതാണ് പ്രശ്നം. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. 

ഇതിനിടെ, കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധൻ സിംഗ് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി. മരണത്തിൽ ഉപപ്രധാനമന്ത്രി അനുശോചനം അറിയിച്ചെന്നും സഹായങ്ങൾ ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കറ്റ 12 പേർ ചികിത്സയിലുള്ള അദാൻ ആശുപത്രിയും വിദേശകാര്യ സഹമന്ത്രി സന്ദ​ർശിച്ചു. 

നോര്‍ക്ക അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ട മരിച്ച 23 മലയാളികളുടെ പേര് വിവരങ്ങൾ 

1. തോമസ് ചിറയിൽ ഉമ്മൻ - തിരുവല്ല, പത്തനംതിട്ട
2. അനീഷ് കുമാർ - കടലായി, കണ്ണൂർ
3. ഷമീർ ഉമ്മറുദ്ദീൻ - ശൂരനാട്, കൊല്ലം.
4. മാത്യു തോമസ് - ചെങ്ങന്നൂർ, ആലപ്പുഴ
5. അരുൺ ബാബു - നെടുമങ്ങാട്, തിരു
6. കേളു പൊൻമലേരി - തൃക്കരിപ്പൂർ, കാസർകോഡ്
7. സാജു വർഗീസ് - കോന്നി, പത്തനംതിട്ട
8. രഞ്ജിത്ത് -ചേർക്കള, കാസർകോട്
9. ആകാശ് ശശിധരൻ നായർ - പന്തളം, പത്തനംതിട്ട
10. ഷിബു വർഗ്ഗീസ്- പായിപാട്, കോട്ടയം.
11. നൂഹ് - തിരൂർ, മലപ്പുറം.
12. ബാഹുലേയൻ - പുലമന്തോൾ, മലപ്പുറം.
13. സ്റ്റെഫിന് എബ്രഹാം സാബു - പാമ്പാടി, കോട്ടയം.
14. സാജൻ ജോർജ്ജ് - കരവല്ലൂർ, കൊല്ലം.
15. മുരളീധരൻ നായർ- മല്ലശ്ശേരി, പത്തനംതിട്ട.
16. ലൂക്കോസ് - ആദിച്ചനല്ലൂർ, കൊല്ലം.
17. ശ്രീഹരി പ്രദീപ് - ചങ്ങനാശ്ശേരി, കോട്ടയം.
18. ശ്രീജേഷ് തങ്കപ്പൻ നായർ - ഇടവ, തിരുവനന്തപുരം.
19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂർ.
20. നിതിൻ - വയക്കര, കണ്ണൂർ.
21. സുമേഷ് സുന്ദരൻ പിള്ള- പെരിനാട്, കൊല്ലം.
22. വിശ്വാസ് കൃഷ്ണൻ - തലശ്ശേരി, കണ്ണൂർ.
23. സിബിൻ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.

Post a Comment

Previous Post Next Post