10 നാള്‍, 15 മരണം; മരണക്കെണിയായി നിരത്തുകള്‍

പയ്യന്നൂർ: 10 ദിവസത്തിനകം കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡില്‍ പൊലിഞ്ഞത് 15 ജീവനുകള്‍. അമിതവേഗവും മഴക്കുഴികളും മരണക്കെണിയൊരുക്കുമ്ബോള്‍ ഇടപെടാൻ ആരുമില്ലാത്ത സ്ഥിതിയാണ്.
ജൂണ്‍ രണ്ടിന് ചന്തേരയിലെ അബ്ദുല്‍ ബഷീർ മാണിയാട്ട് ബാങ്കിനു മുന്നില്‍ കാറിടിച്ചു മരിച്ചതാണ് തുടക്കം. തുടർദിവസങ്ങളില്‍ അപകട മരണങ്ങളുടെ പരമ്ബരയാണ്. മൂന്നിന് മറ്റൊരു കാല്‍നട യാത്രക്കാരനുകൂടി ജീവൻ നഷ്ടപ്പെട്ടു. ബദിയഡുക്കയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കുശല (42)യാണ് മരിച്ചത്. നാലിന് കോഴിക്കോട് പൂനൂർ സ്വദേശി അബ്ദു റഹ്മാന് ജീവൻ നഷ്ടപ്പെട്ടത് തലശ്ശേരി മാഹി ബൈപാസില്‍.

ഇതേദിവസം കാഞ്ഞങ്ങാട് സ്കൂട്ടർ ഇടിച്ച്‌ വീട്ടമ്മ മരിച്ചു. ചിറ്റാരിക്കാലിലെ പുഷ്പമ്മ ജോണാണ് മരിച്ചത്. അഞ്ചിന് രണ്ടുകുട്ടികളാണ് പാതയില്‍ രക്തസാക്ഷികളായത്. തലശ്ശേരി മമ്ബറത്ത് വീടിനു മുമ്ബില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരി സൻഹ മറിയ വാഹനമിടിച്ച്‌ ദാരുണമായി മരിച്ചു. 

കീഴൂർ ഇരിട്ടിയില്‍ ലോറി ബൈക്കിലിടിച്ച്‌ 17കാരൻ റസിനാണ് വിടവാങ്ങിയത്. ഏഴാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലെ ആറുപേർക്കാണ് ഈ ദിവസം ജീവൻ നഷ്ടമായത്. കണ്ണൂർ പള്ളിക്കുളത്ത് ബൈക്കും ബസും കൂട്ടിയിടിച്ച്‌ വിദ്യാർഥിയായ മുഹ്സിൻ മരിച്ചപ്പോള്‍ പിലാത്തറയില്‍ മൂന്നുവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് ചെങ്ങളത്തെ വെല്‍ഡിങ് തൊഴിലാളി സുരേഷ് മരിച്ചത്. 

തലേന്നാള്‍ രാത്രിയില്‍ തൃക്കരിപ്പൂർ ഇളംബച്ചിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് രണ്ടുയുവാക്കള്‍ മരിച്ചു. മെട്ടമ്മലിലെ സുഹൈലും സുഹൃത്ത് പെരുമ്ബയിലെ ഷാനിബ് എന്നിവരാണ് മരിച്ചത്. ഇതേദിവസം നീലേശ്വരം പാലായി റോഡു വളവില്‍ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച്‌ ഐ.ടി.ഐ വിദ്യാർഥി വിഷ്ണു (18) മരിച്ചു. 

നാലു ദിവസംമുമ്ബ് അപകടത്തില്‍പ്പെട്ട് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹർഷാദും വിടവാങ്ങിയതും അന്നാണ്. 

തളിപ്പറമ്ബ് കൂവേരിയില്‍ ഓട്ടോ മറിഞ്ഞ് യാത്രക്കാരനായ മാത്യു മാവുങ്കലിന് ജീവൻ നഷ്ടമായത് ഞായറാഴ്ച. തിങ്കളാഴ്ച രണ്ടുപേരുടെ ജീവനാണ് റോഡില്‍ അവസാനിച്ചത്. പാട്യത്ത് ബൈക്കും ബസും കൂട്ടിയിടിച്ച്‌ വിദ്യാർഥിയായ മുഹമ്മദ് തമീം മരിച്ചപ്പോള്‍ കുഞ്ഞിമംഗലത്തെ റിയാസ് വാബു മരിച്ചത് ദേശീയപാത നിർമാണ കമ്ബനിയുടെ അനാസ്ഥ കാരണം. 

ഞായറാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകവെ മുന്നറിയിപ്പില്ലാതെ റോഡില്‍ കലുങ്കിനായി എടുത്ത കുഴിയില്‍ വീണാണ് റിയാസ് ദാരുണമായി മരിച്ചത്. കലുങ്കിന്‍റെ കോണ്‍ക്രീറ്റിന് ശേഷം ബാക്കിയുള്ള ഭാഗം മൂടാത്ത കുഴിയില്‍ വീഴുകയായിരുന്നു. ഒട്ടേറെപേർ മരിച്ചതിനു പുറമെ നിരവധിപേർ പരിക്കേറ്റ് ആശുപത്രികളിലാണ്. ചിലരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച എടാട്ട് ദേശീയപാതയില്‍ വ്യത്യസ്തമായ രണ്ടു ബൈക്കപകടങ്ങളില്‍ പരിക്കേറ്റ രണ്ട് യുവാക്കാള്‍ ആശുപത്രിയിലാണ്. 

അമിത വേഗതയും മഴ കനത്തതോടെയുള്ള വെള്ളക്കെട്ടും അപകട മരണങ്ങള്‍ക്ക് കാരണമാവുന്നു. എന്നാല്‍, ഇത് തടയാനുള്ള ഒരുനടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എ.എ കാമറകള്‍ മിക്കയിടത്തും കണ്ണടച്ചിട്ട് മാസങ്ങളായി.

Post a Comment

Previous Post Next Post