കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലിനുള്ളില്‍ ഇരുന്ന് ബിരുദധാരിയാകാനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ കോഴിക്കോട് സബ് ജയിലില്‍ കഴിയുന്ന ജോളി ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷ എഴുതാനായി കണ്ണൂർ വനിതാ ജയിലിലെത്തി.ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ് ജോളി. ഇത്തവണ ആകെ 8 പേപ്പറുകളാണ് എഴുതാനുള്ളത്. അതില്‍ 6 പരീക്ഷകള്‍ ഇതിനോടകം പൂർത്തിയാക്കി. ജയിലിലെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് തടവുകാരാണ് ജോളിക്കും ഒപ്പമുള്ളവർക്കും ക്ലാസുകള്‍ നയിക്കുന്നത്.
ഈ പരീക്ഷകള്‍ക്ക് ശേഷം എസ്.എൻ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പരീക്ഷകളും ജയിലില്‍ നടക്കും. ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും ഇത്തവണ ഡിഗ്രി പരീക്ഷകള്‍ എഴുതുന്നുണ്ട്. ഇതിനോടൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ സ്വന്തം കുടുംബാംഗങ്ങളായ 6 പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ജോളി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ജയിലിലെ പുനരധിവാസ-വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായാണ് ജോളിയും മറ്റ് തടവുകാരും പരീക്ഷ എഴുതുന്നത്.
Post a Comment