തളിപ്പറമ്പ്: തളിപ്പറമ്പില്‍ എംഡിഎംഎ വിതരണക്കാരായ രണ്ട് യുവാക്കളെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച (ജൂലൈ ഒമ്പത്) ആണ് ഇവരെ പൊലീസ് പിടികൂടിയത്. പി സുനേഷ് (29), എൻ നിസാർ (40) എന്നിവരാണ് അറസ്റ്റിലായത്. സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനടുത്ത് റെഡിമെയ്ഡ് കട നടത്തുകയാണ്. നിസാർ പുതിയങ്ങാടി ബീച്ച് റോഡില്‍ പലചരക്ക് കട നടത്തിപ്പ് ജോലിയുമാണ് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ മറവില്‍ യുവാക്കള്‍ക്കും വിദ്യാർഥികള്‍ക്കും വ്യാപകമായി ലഹരി എത്തിച്ചുനല്‍കുന്ന സംഘങ്ങള്‍ പ്രദേശത്ത് സജീവമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം പരിശോധന കർശനമാക്കിയിരുന്നു.
റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്തു; നിർണായക വിവരങ്ങള്‍
ജൂണ്‍ ആറിന് മാട്ടൂല്‍ നോർത്തില്‍ വെച്ച് 4.6 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന ഏഴോത്തെ സി ടി നൗഫല്‍, ഏഴോം മൂലയിലെ എ സഹദ് മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് മയക്കുമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പി സുനേഷിനെയും എൻ നിസാറിനെയും അറസ്റ്റ് ചെയ്തത്. ലഹരി ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താനും ഈ മയക്കുമരുന്ന് എവിടെ നിന്നാണ് അതിർത്തി കടന്ന് എത്തുന്നതെന്ന് കണ്ടെത്താനും ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻപും ലഹരി കേസില്‍ പ്രതി
അറസ്റ്റിലായവരില്‍ ഒരാളായ നിസാർ മുൻപും ലഹരി കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2021-ല്‍ മാട്ടൂലില്‍ വെച്ച് 3.100 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നിസാർ. ഒരിക്കല്‍ പിടിക്കപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നത് പൊലീസിനും എക്സൈസിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
Post a Comment