കോഴിക്കോട്: കോഴിക്കോട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാൻ തുടങ്ങി.
ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൂർണ്ണമായും നീക്കം ചെയ്താല്‍ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ.
നിലവില്‍ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സർവീസുകള്‍ വൈകാൻ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് റെയില്‍വേയുടെ തീരുമാനം.
Post a Comment