ഫ്ലിപ്കാര്‍ട്ട് 'ഗോട്ട് സെയില്‍' പേരില്‍ തട്ടിപ്പ് ; വ്യാജ ഓഫര്‍ പരസ്യങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ്


ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ടിൻ്റെ ഗോട്ട് സെയില്‍ ഓഫറിന്റെ പേരില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ച്‌ പൊതുജനങ്ങളില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം വ്യാപകമാകുന്നു.
ഇതിനെതിരെ ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ
ഫ്ലിപ്കാർട്ട് ഗോട്ട് സെയില്‍, ഗോട്ട് സെയില്‍ ലൈവ് , ഓഫേഴ്സ് സെയില്‍ തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ഫേസ്ബുക് പേജുകള്‍ പോലെ തോന്നിക്കുന്ന വ്യാജ പേജുകള്‍ സൃഷ്ടിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.
വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അസാധാരണമായി കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങള്‍ പ്രദർശിപ്പിച്ചാണ് ഉപഭോക്താക്കളെ തട്ടിപ്പുകാർ ആകർഷിക്കുന്നത്.
പരസ്യങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ സ്വകാര്യ വാട്ട്സ്‌ആപ്പ് നമ്പറുകളിലേക്കോ റീഡയറക്‌ട് ചെയ്യുന്നു. തുടർന്ന് ' ലിമിറ്റഡ് സ്റ്റോക്ക്', 'ഓഫർ അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം' തുടങ്ങിയ സന്ദേശങ്ങളിലൂടെ അടിയന്തരമായി ബുക്കിംഗ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കണ്‍ഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളില്‍ പണം അടയ്ക്കാൻ പ്രേരിപ്പിക്കുന്നു.
പണം ലഭിച്ച ശേഷം ഉല്‍പ്പന്നം അയയ്ക്കാതിരിക്കുകയോ, കൂടുതല്‍ തുക ആവശ്യപ്പെടുകയോ, പിന്നീട് ബന്ധപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

Post a Comment

Previous Post Next Post