സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയില്‍,ഇരിക്കൂറിലുള്ള വീട്ടില്‍ നിന്നാണ് ഇന്നലെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്


കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയില്‍.
മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലില്‍ ജൂണ്‍ 10ന് രാത്രി മണി മുതല്‍ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനല്‍ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ 'തൊപ്പി' മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്. ഇതിനെതിരെ മഞ്ചേരി സ്വദേശി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

തൊപ്പിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസില്‍ മുഹമ്മദ് മമ്മുവാണ് നാലാം പ്രതി. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലുള്ള വീട്ടില്‍ നിന്നാണ് ഇന്നലെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമർശം നടത്തല്‍, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മുഹമ്മദ് ഷമീർ, ഷഹദ് മുല്ലുപറമ്പൻ ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരും തൊപ്പിയും ഒളിവിലാണ്.
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി്യില്‍ തൊപ്പിക്കെതിരെ ആലുവ പൊലീസെടുത്ത കേസിലും തെരച്ചില്‍ തുടരുകയാണ്. ഈ പരാതിക്ക് പിന്നാലെ തൊപ്പിയുടെ യുട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. ആലുവ കേസില്‍ തൊപ്പി മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യം ശക്തമായി എതിർത്ത് പൊലീസ് റിപ്പോർട്ടും നല്‍കി. രണ്ട് കേസുകളിലായി ഒളിവില്‍ കഴിയുന്ന തൊപ്പിക്കായി തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. മമ്മുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post