കണ്ണൂർ : ബസുകളില്‍ വിദ്യാർത്ഥികള്‍ക്ക് അനുവദിച്ച യാത്രാ കണ്‍സഷന്റെ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ആണെന്നും ഈ സമയത്ത് യാത്രാപാസ് കൈവശമുള്ള വിദ്യാർത്ഥികള്‍ക്ക് നിർബന്ധമായും കണ്‍സഷൻ അനുവദിക്കണമെന്നും വെള്ളിയാഴ്ച ചേർന്ന സ്റ്റുഡൻസ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി.വൈകിട്ട് 6 മണിക്ക് ശേഷം ചില ബസുകളില്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ അനുവദിക്കാത്ത പ്രശ്നമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വിദ്യാർത്ഥി പ്രതിനിധികള്‍ ഉന്നയിച്ചു.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ബസ് കണ്ടക്ടർമാർക്ക് കണ്‍സഷൻ സമയത്തെക്കുറിച്ച് അറിവില്ലായ്മ ഉണ്ടാകാമെന്നും കണ്ടക്ടർമാർക്കിടയില്‍ ഇതു സംബന്ധിച്ച് അവബോധം നടത്താമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ അറിയിച്ചു.
താഴെചൊവ്വ ബസ് സ്റ്റോപ്പില്‍ ചില ബസുകള്‍ നിർത്തുന്നില്ലെന്നും എസ്.എൻ കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതതായും പരാതി ഉയർന്നു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ബസ്റ്റോപ്പില്‍ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും നിർത്താറില്ല.ഏതൊക്കെ ബസ്സുകളാണ് നിർത്താത്തതെന്ന് കൃത്യമായ വിവരം ലഭിച്ചാല്‍ ആർ.ടി.ഒ തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത ജില്ലാ കളക്ടർ പി വിഷ്ണുരാജ് നിർദ്ദേശിച്ചു.
യോഗത്തില്‍ റീജ്യനല്‍ ട്രാൻസ്‌പോർട്ട് ഓഫീസർ ഇ.എസ് ഉണ്ണികൃഷ്ണൻ, ജോയിന്റ് ആർ.ടി.ഒ കെ വിനോദ് കുമാർ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെ.എസ്.ആർ.ടി.സി വകുപ്പ് പ്രതിനിധികള്‍, വിദ്യാർത്ഥി സംഘടന, കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പാരലല്‍ കോളേജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് വെല്‍ഫെയർ അസോസിയേഷൻ പ്രതിനിധികള്‍ എന്നിവരും
പങ്കെടുത്തു.
Post a Comment