പ്രണയനൈരാശ്യത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന സുഹൃത്തിന് ഒരു മാറ്റമുണ്ടാകാൻ വേണ്ടി കൂട്ടുകാർ സ്നേഹത്തോടെ ഒരുക്കിയ യാത്ര ഒടുവില്‍ കണ്ണീർക്കാഴ്ചയായി.
ഇടുക്കിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ വെച്ച് ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25) 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സുഹൃത്തുക്കളെയും ദൃക്സാക്ഷികളെയും ഒരുപോലെ നടുക്കിയ ഈ ദാരുണ സംഭവം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക വിഷമത്തിലായിരുന്ന ദ്രാവിനേഷിനെ ആ അവസ്ഥയില്‍ നിന്നും മാറ്റിയെടുക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് പത്തംഗ സുഹൃത്തുക്കളുടെ സംഘം ഇന്നലെ മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഇന്ന് രാവിലെ കൊളുക്കുമലയില്‍ ഒന്നിച്ച് സൂര്യോദയം കാണാനും ഫോട്ടോകള്‍ എടുക്കാനും നില്‍ക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദ്രാവിനേഷ് ഈ ആത്മഹത്യ ചെയ്തത്.
ഒപ്പമുണ്ടായിരുന്നവർക്ക് തടയാൻ പോലും സമയം നല്‍കാതെ, പെട്ടെന്ന് ഓടിവന്ന് ദ്രാവിനേഷ് 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കൂട്ടുകാരനെ വിഷാദത്തില്‍ നിന്ന് രക്ഷിക്കാൻ ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് മുന്നിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
സംഭവത്തിന് പിന്നാലെ ശാന്തൻപാറ പോലീസും മൂന്നാർ ഫയർഫോഴ്സും സ്ഥലത്തെത്തി. ദുർഘടമായ മലനിരകളായതിനാല്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് 400 അടി താഴ്ചയില്‍ നിന്നും ദ്രാവിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുകളിലെത്തിക്കാനുള്ള നടപടികള്‍ പൂർത്തിയാക്കി ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർ ഒന്നിനും പരിഹാരമല്ല ആത്മഹത്യ എന്ന് തിരിച്ചറിയുക. സഹായം തേടാൻ മടിക്കരുത്. മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈൻ നമ്പറുകള്‍ (ദിശ): 1056, 0471-2552056.
Post a Comment