കണ്ണൂർ: കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് കർണാടകയില്‍നിന്നൊഴുകിയെത്തുന്ന തീർഥാടകലക്ഷങ്ങള്‍ കണ്ണൂരിന് തുറന്നിടുന്നത് അനന്തമായ ടൂറിസം സാധ്യതകള്‍.
കൊട്ടിയൂരില്‍ ഇത്തവണ ഇതുവരെ 25 ലക്ഷത്തിലേറെ ഭക്തരെത്തിയതില്‍ പകുതിയോളം കർണാടകയില്‍നിന്നുള്ളവരാണെന്നാണ് കണക്കാക്കുന്നത്. ജില്ലയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ ഉണർവുണ്ടാക്കുന്ന തരത്തിലേക്ക് വൈശാഖോത്സവം മാറി. കൃത്യമായ ആസൂത്രണത്തോടെ ഇത് ഉപയോഗപ്പെടുത്താനായാല്‍ മലബാറിലാകെ ടൂറിസംരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിയും. ഇതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ക്ക് സർക്കാർതലത്തില്‍ തുടക്കമിടേണ്ടതുണ്ട്.കഴിഞ്ഞവർഷമാണ് കർണാടകയില്‍നിന്ന് കൊട്ടിയൂരിലേക്ക് തീർഥാടകരുടെ അപ്രതീക്ഷിത പ്രവാഹമുണ്ടായത്. പറശ്ശിനിക്കടവ്, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, പെരളശ്ശേരി സുബ്രഹ്‌മണ്യക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത്തവണ മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കാവ് എന്നിവിടങ്ങളിലേക്കും തിരക്ക് വ്യാപിച്ചു. കണ്ണൂർ സെയ്ന്റ് ആഞ്ചലോസ് കോട്ട, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളെത്തി.ഓഫ് സീസണായ മഴക്കാലത്താണ് കച്ചവട, ടൂറിസം മേഖലകളില്‍ അപ്രതീക്ഷിത ഉണർവേകി കർണാടകത്തില്‍നിന്ന് ആളുകളൊഴുകുന്നത്. മഴയും പുഴയും കാടും മനുഷ്യനുമെല്ലാം ചേർന്ന അപൂർവമായ ആചാരങ്ങളുടെ സൗന്ദര്യമാണ് വൈശാഖോത്സവത്തെ കർണാടകയില്‍ വൈറലാക്കിയത്. കർണാടകയ്ക്ക് പുറമേ തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും തീർഥാടകരെത്തുന്നുണ്ട്.
Post a Comment