ഇരുപതാം പിറന്നാളിന് മലയാളി താരം തഹ്സിൻ ലോകകപ്പ് ബൂട്ട് കെട്ടുമോ? ചരിത്ര നിമിഷത്തിന് കാത്ത് മലയാളികള്‍


ദേഹ | ലോകകപ്പ് ഫുട്ബോളില്‍ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തില്‍ ഖത്തർ സ്വിറ്റ്സർലൻഡിനെ നേരിടുമ്പോള്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്നത് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് കളത്തിലിറങ്ങുമോ എന്നാണ്.ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ബൂട്ട് കെട്ടുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടത്തിലേക്കാണ് തഹ്സിൻ മുഹമ്മദ് നടന്നടുക്കുന്നത്. രണ്ട് ദിവസത്തിനപ്പുറം ചൊവ്വാഴ്ച തഹ്സിൻ തന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ, നാളത്തെ മത്സരത്തില്‍ കളത്തിലിറങ്ങാൻ സാധിച്ചാല്‍ അത് ഈ യുവതാരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമായി മാറും.
ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെയാണ് തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിന്റെ ഭാഗമായി ഉയർന്നുവന്നത്. ഖത്തറിന്റെ അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ടീമുകള്‍ക്കായി തഹ്സിൻ ഇതിനകം ബൂട്ട് കെട്ടിയിട്ടുണ്ട്. മികച്ച ഡ്രിബ്ലിങ് മികവും മിന്നല്‍ വേഗതയും മികച്ച സാങ്കേതിക തികവുമാണ് ഈ വിങ്ങർ കം സ്ട്രൈക്കറുടെ പ്രധാന സവിശേഷതകള്‍. നാളത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ലെങ്കില്‍ പോലും പകരക്കാരനായി തഹ്സിൻ കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോള്‍ പ്രേമികള്‍.
ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് നാളത്തെ മത്സരത്തിലെ ലക്ഷ്യം. 2022 ലെ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെടുകയും ഏഴ് ഗോളുകള്‍ വഴങ്ങി ഒരു ഗോള്‍ മാത്രം നേടാനേ ഖത്തറിന് സാധിച്ചിരുന്നുള്ളൂ. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗിയുടെ കീഴില്‍ നിലവില്‍ ഖത്തർ മികച്ച ഫോമിലാണ്.മറുഭാഗത്ത് ഗ്രൂപ്പ് ബിയിലെ ശക്തരായ സ്വിറ്റ്സർലൻഡിനെ പിടിച്ചുകെട്ടുക ഖത്തറിന് എളുപ്പമാകില്ല. ഇത് പതിമൂന്നാം തവണയാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് കളിക്കുന്നത്. തുടർച്ചയായ ആറാം ലോകകപ്പിനെത്തുന്ന അവർ കഴിഞ്ഞ അഞ്ച് തവണയും പ്രീക്വാർട്ടർ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഈ ആവേശകരമായ മത്സരം നടക്കുന്നത്. ഇതിനുമുമ്പ് 2018 ല്‍ ഇരുടീമുകളും നേർക്കുനേർ വന്ന ഒരേയൊരു മത്സരത്തില്‍ ഖത്തർ 1-0 ന് സ്വിറ്റ്സർലൻഡിനെ അട്ടിമറിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് വേദിയില്‍ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇതാദ്യമായാണ്.

Post a Comment

Previous Post Next Post