തളിപ്പറമ്പ്: ഞാറ്റുവയല്‍ കുളത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കണ്ടെത്തിയ പരിക്കേറ്റ ഉടുമ്പിന്റെ കാല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് ഉടുമ്പിനെ കണ്ടെത്തിയത്.
വീട്ടുകാർ വിവരം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും മാർകിന്റെയും റെസ്‌ക്യൂവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി ഉടുമ്പിനെ പിടികൂടി.
കാലിന് സാരമായി പരിക്കേറ്റ ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞ അനില്‍ ഉടൻ റേഞ്ച് ഓഫീസറെ വിവരമറിയിച്ചു.
റേഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കില്‍ ഉടുമ്പിനെ എത്തിച്ചു.
സീനിയർ വെറ്ററിനറി സർജൻ ഡോ. രേഷ്മ ദാമോദരൻ, വെറ്ററിനറി സർജൻ ഡോ. വി.ആർ സുരേഷ് കുമാർ എന്നിവർ ഉടുമ്പിനെ പരിശോധിച്ചു. ഉടുമ്പിന്റെ ഇടതുകാലിന് പറ്റിയ മുറിവ് ഒരാഴ്ചയോളം പഴക്കമുണ്ടെന്നും പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നും എല്ല് പൊട്ടിയതായും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ കാല്‍ നീക്കം ചെയ്തു. ഉടുമ്പിന് തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി റെസ്‌ക്യുവർ
അനിലിനെ റേഞ്ച് ഓഫീസർ ചുമതലപ്പെടുത്തി. രണ്ട് വയസ് പ്രായമുള്ള ഉടുമ്പിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അനില്‍ പറഞ്ഞു.
Post a Comment