തൃശ്ശൂർ:നെല്ലിച്ചോട് ജിമ്മില്‍ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30) ആണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടില്‍ ഡീനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്.
കേസിലെ ഒന്നാംപ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിള്‍ നേരത്തേ തന്നെ പോലീസ് പിടിയിലായിരുന്നു. ജിസ്മിയും സിറിളും തമ്മില്‍ ഒന്നിച്ച് ജീവിക്കുന്നതിന് വേണ്ടി, ഭർത്താവായ ഡീനസിനെ വകവരുത്താൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ മേയ് എട്ടിന് രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നെല്ലിച്ചോട്ടെ ജിമ്മിന് മുന്നില്‍ ഒളിച്ചിരുന്ന ഒന്നാം പ്രതി സിറിള്‍, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡീനസ് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അപകടനില തരണം ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജിസ്മി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Post a Comment