കനത്ത മഴയില്‍ വ്യാപക നാശം; ചെങ്കല്‍ കെട്ടുകള്‍ ഇടിഞ്ഞു വീണു


ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ചെറുപുഴ പഞ്ചായത്തില്‍ കനത്ത നാശനഷ്‌ടം. കെട്ടുകളും മതിലുകളും ഇടിഞ്ഞ്‌ വീണു.റോഡിന്റെ വശങ്ങളും ഇടിഞ്ഞ്‌ വീണു. തിരുമേനി കോക്കടവിലെ ഇടത്തുണ്ടിയില്‍ പ്രിന്‍സിന്റെ വീടിനോട്‌ ചേര്‍ന്ന ചെങ്കല്‍ കെട്ട്‌ തകര്‍ന്നു വീണു.
വീടിന്റെ പിന്നിലും വശങ്ങളിലും ഉള്ള കെട്ടാണ്‌ ഇടിഞ്ഞ്‌ വീണത്‌. പൈപ്പുകളും നശിച്ചു. പുതിയിടത്ത്‌ മണിയുടെ വീടിനോട്‌ ചേര്‍ന്ന കിണര്‍ ഇടിഞ്ഞു. പോഴിമണ്ണില്‍ ജയിംസ്‌, പുത്തന്‍പുരയ്‌ക്കല്‍ അനീഷ്‌, കൊയിലാണ്ടി ബെന്നി എന്നിവരുടെ കല്‍ക്കെട്ടുകള്‍ തകര്‍ന്നു വീണു. വയലുങ്കല്‍ സോജന്റെ വൈദ്യുതോപകരണങ്ങള്‍ ഇടിമിന്നലില്‍ നശിച്ചു. കോക്കടവ്‌ കൂലേരി കോണ്‍ക്രീറ്റ്‌ റോഡിന്റെ വശങ്ങളും ഇടിഞ്ഞു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ കനത്ത നാശനഷ്‌ടം മലയോരത്ത്‌ ആശങ്ക പടര്‍ത്തി. തിരുമേനി തോട്ടില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മുളപ്രയിലെ താല്‌കാലിക മുള പാലം ഒലിച്ചുപോയി. ഇതോടെ പാറോത്തും നീര്‍ഭാഗത്തേയ്‌ക്ക് യാത്രാമാര്‍ണ്മമില്ലാതായി.
മുളപ്ര പാറോത്തും നീര്‍റോഡില്‍ ഇവിടെ പുതിയ കോണ്‍ക്രീറ്റ്‌ പാലം പണിതു കൊണ്ടിരിക്കുകയാണ്‌. ഇവിടെ മരങ്ങളും ചപ്പുചവറുകളും അടിഞ്ഞ്‌ കൂടിയത്‌ നാട്ടുകാര്‍ നീക്കം ചെയ്‌തു. പഞ്ചായത്തംഗങ്ങളായ പി.വി. വിജയന്‍, അനീഷ്‌ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. ചെറുപുഴ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സതീശന്‍ കാര്‍ത്തികപ്പള്ളി, ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഡി. പ്രവീണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post