4,400 ഫോണ്‍ കോളുകള്‍, ജന്മദിനത്തില്‍ രഹസ്യ കൂടിക്കാഴ്ച; ഒടുവില്‍ കാമുകനൊപ്പം ചേര്‍ന്ന് ക്രൂര കൊലപാതകം


പൂനെ: പൂനെയിലെ പ്രമുഖ വ്യവസായി കേതൻ അഗർവാളിനെ (26) ലോഹഗഡ് കോട്ടയിലെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിശ്രുത വധു സിയ ഗോയലും (20) കാമുകൻ ചേതൻ ചൗധരിയും (22) അറസ്റ്റിലായതോടെ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ക്രൂരമായ ഗൂഢാലോചനയുടെ കഥകള്‍.
കഴിഞ്ഞ ആറ് മാസത്തിനിടെ സിയയും ചേതനും തമ്മില്‍ 4,400-ലധികം തവണയാണ് ഫോണില്‍ സംസാരിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ വർഷം അവസാനം ഉദയ്പൂരിലെ കൊട്ടാരത്തില്‍ വെച്ച്‌ ആഡംബരത്തോടെ നടക്കേണ്ടിയിരുന്ന ഇവരുടെ വിവാഹമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.

4,400 ഫോണ്‍ കോളുകള്‍: മാസങ്ങള്‍ നീണ്ട ആസൂത്രണം
കേതനെ കൊലപ്പെടുത്താനായി സിയയും ചേതനും ഫോണിലൂടെ നൂറുകണക്കിന് മണിക്കൂറുകളാണ് സംസാരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇവർക്കിടയില്‍ 4,400-ലധികം കോളുകള്‍ നടന്നു. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ജൂണ്‍ 18-ന് സിയ കേതനെ ലോഹഗഡ് കോട്ടയിലെ കുന്നിൻ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജന്മദിനത്തിലെ രഹസ്യ കൂടിക്കാഴ്ച
കൊലപാതകം നടന്ന ദിവസം സിയ തന്റെ കാമുകൻ ചേതനുമായി ഒരു കഫേയില്‍ വെച്ച്‌ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെ വെച്ചാണ് കേതനെ വകവരുത്താനുള്ള അന്തിമ പ്ലാൻ ഇവർ തയ്യാറാക്കിയത്. കോട്ടയിലെ ഏത് ഭാഗത്തുനിന്ന് തള്ളിയിട്ടാലാണ് കേതൻ രക്ഷപ്പെടില്ലെന്ന് കണ്ടെത്താൻ ഇവർ അവിടെ സമയം ചിലവഴിച്ച്‌ ആലോചിച്ചതായും പോലീസ് പറഞ്ഞു.


സന്തോഷം നിറഞ്ഞ ജന്മദിനാഘോഷ വീഡിയോകള്‍
കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപ് ഇരുവരും അതീവ സന്തോഷത്തിലായിരുന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സിയയുടെ ജന്മദിനത്തില്‍ കേതൻ ഒരുക്കിയ സർപ്രൈസ് പാർട്ടിയുടെയും ഇരുവരും ഒരുമിച്ച്‌ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ സന്തോഷപ്രകടനങ്ങളെല്ലാം കൊലപാതകം മറയ്ക്കാനുള്ള നാടകമായിരുന്നുവെന്ന് പോലീസ് കരുതുന്നു.
പാസ്‌പോർട്ട് ചവറ്റുകുട്ടയിലെറിഞ്ഞ് ബാലി യാത്ര മുടക്കി
വിവാഹത്തിന് മുന്നോടിയായുള്ള പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ഇരുവരും ബാലിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ മുംബൈ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒരു ഫുഡ് പ്ലാസയിലെ ചവറ്റുകുട്ടയില്‍ സിയ കേതന്റെ പാസ്‌പോർട്ട് രഹസ്യമായി കൊണ്ടിട്ടു. പാസ്‌പോർട്ട് കാണാതായതിനെ തുടർന്ന് കേതന് യാത്ര റദ്ദാക്കേണ്ടി വന്നു. കേതനെ ഇന്ത്യയില്‍ വെച്ച്‌ തന്നെ വകവരുത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പോലീസ് സംശയിക്കുന്നു.

Post a Comment

Previous Post Next Post